തൃശൂർ: കൂർക്കഞ്ചേരി–കുറുപ്പം റോഡിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്നാരോപിച്ച് വ്യാപാരികൾ രംഗത്ത്. വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമാണം പ്രഖ്യാപിച്ചെങ്കിലും നിലവിൽ നടക്കുന്നത് ഫുട്പാത്ത് നിർമാണം മാത്രമാണെന്നാണ് കോർപറേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെയും കരാറുകാരന്റെയും വിശദീകരണം.
മുൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും കാനയും ഫുട്പാത്തും നിർമിക്കാത്തതിനാൽ മഴക്കാലത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടും നാശനഷ്ടങ്ങളും പതിവായിരുന്നു. യുഡിഎഫ് ഭരണസമിതി വന്നതോടുകൂടിയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായത്.
റോഡിന്റെ ഇരുവശങ്ങളിലും ആധുനിക രീതിയിൽ കാന നിർമിച്ച് മഴവെള്ളം സുഗമമായി ഒഴുക്കുകയും വ്യാപാരികൾക്കും യാത്രക്കാർക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ നിർമാണം പുരോഗമിക്കുമ്പോൾ കാനയല്ല, ഫുട്പാത്ത് മാത്രമാണ് നിർമിക്കുന്നതെന്ന വിശദീകരണം വ്യാപാരികളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
സ്ഥലം സന്ദർശിച്ച മേയറോട് വ്യാപാരികൾ പരാതികൾ ഉന്നയിച്ചു. ചില ഭാഗങ്ങളിൽ സ്ലാബുകൾക്ക് ബലക്ഷയം ഉണ്ടായിട്ടും അവയുടെ മുകളിൽ കോൺക്രീറ്റ് ചെയ്യുന്നതായും അവർ പറഞ്ഞു. നിർമാണത്തിന്റെ മെല്ലെപ്പോക്കു മൂലം കടകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയിലായി. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ സാധിക്കാത്തതും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചെന്നും വ്യാപാരികൾ പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും വ്യാപാരികളുമായി ഉടൻ യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുമെന്നും മേയർ ഉറപ്പുനൽകി.
വെള്ളത്തിന്റെ ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, സ്വരാജ് റൗണ്ടിൽനിന്ന് ചെട്ടിയങ്ങാടിവരെ ആവശ്യമായ ചെരിവുണ്ടെന്നും പ്രധാന തടസം ചെട്ടിയങ്ങാടി ജംഗ്ഷനിലാണെന്നും എൻജിനിയറിംഗ് വിഭാഗവും കരാറുകാരനും വ്യക്തമാക്കി. അവിടെ ആറുമീറ്റർ ഇടവിട്ട് ഗ്രില്ലുകളും മറ്റ് ഭാഗങ്ങളിൽ 15 മീറ്റർ ഇടവിട്ട് ഗ്രില്ലുകളും സ്ഥാപിക്കുമെന്നും, ആവശ്യമായാൽ പവർ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താൽ തടസങ്ങൾ ഒഴിവാക്കാൻ ആകുമെന്നും അവർ അറിയിച്ചു.
അതേസമയം, നിർമാണം വൈകിയാലും ശാസ്ത്രീയമായ രീതിയിൽ പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിർമാണത്തിലെ പോരായ്മകൾ വിലയിരുത്തുന്നതിനായി കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരണും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.